വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ ്ട്രംപ് കഴിഞ്ഞമാസം തുർക്കിയിലെ നാറ്റോ ഉച്ചകോടി കഴിഞ്ഞു മടങ്ങവേ രഹസ്യമായി വിമാനം മാറാൻ കാരണം ഇസ്രയേൽ നല്കിയ ഇന്‍റലിജൻസ് മുന്നറിയിപ്പ്. എന്നാൽ ഇസ്രേലി മുന്നറിയിപ്പിന് സാധുത ഇല്ലെന്നാണ് അമേരിക്കൻ ചാരസംഘടനകൾ വിലയിരുത്തിയത്. എന്നിരുന്നാലും മുൻകരുതലെന്ന നിലയിലാണ് ട്രംപിനെ എയർഫോഴ്സ് വൺ വിമാനത്തിൽനിന്ന് ചെറിയ സൈനിക വിമാനത്തിലേക്കു മാറ്റിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപിന്‍റെ എയർഫോഴ്സ് വൺ വിമാനത്തിനു നേർക്ക് ഇറാൻ മിസൈൽ പ്രയോഗിച്ചേക്കാം എന്നായിരുന്നു ഇസ്രിേലി ഇന്‍റലിജൻസ് മുന്നറിയിപ്പ്. ഇസ്രേലി സർക്കാർ ഇക്കാര്യം അമേരിക്കൻ ചാരസംഘടനയായ സിഐഎയെയാണ് അറിയിച്ചത്. എന്നാൽ ഇസ്രേലി മുന്നറിയിപ്പിൽ കാര്യമില്ലെന്ന നിഗമനത്തിലാണ് സിഐഎ എത്തിയത്.
തുർക്കിയിലെ ചാരസംഘടനകളും ഭീഷണിയെക്കുറിച്ച് അന്വേഷിച്ചു. ട്രംപിനെ വധിക്കാനുള്ള പദ്ധതികൾ ഇന്നലെന്ന നിഗമനത്തിലാണ് അവരും എത്തിയത്.
എന്നാൽ മുന്പ് വധശ്രമങ്ങൾ നേരിട്ടിട്ടുള്ള ട്രംപിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ തീരുമാനത്തിലാണ് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ അവസാനമെത്തിയത്. പ്രസിഡന്‍റിന്‍റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഏജൻസിയാണ് വിമാനം മാറാനുള്ള പദ്ധതി തയാറാക്കിയതും നടപ്പാക്കിയതും.
ട്രംപ് കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി പുറത്തു കടന്ന് സൈനിക വിമാനത്തിൽ കയറിയെങ്കിലും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് എന്നിവർ എയർഫോഴ്സ് വണ്ണിൽ തുടർന്നു. ട്രംപ് വിമാനം മാറിയതിനെക്കുറിച്ച് റൂബിയോയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.